Saturday, October 30, 2010

യാത്ര

ചെന്തെങ്ങ്  കുലച്ചത് പോലെയും
കൊന്ന പൂത്തത് പോലെയുമല്ല.
ഇരു വശ ത്തും തെറിച്ചു പടരുന്ന
ഒരു വഴക്കിന്‍റെ ബാക്കി യായി
അവള്‍ ...
തീവണ്ടികള്‍ പാളങ്ങളെ  കുഴക്കി
ഒന്നുമറിയാ ത്തവരെ പ്പോലെ
ഓടിപ്പോയി
കുരച്ചു നിര്‍ത്തുന്നു ദൂരെ
വിഷാദത്തിന്റെ ഒരു തെരുവുനായ.

Wednesday, October 27, 2010

തുളുമ്പി പ്പോയ തിരയെ
കടലാണ്
കൈകളാല്‍ ചേര്‍ത്ത് പിടിച്ചത് .
ഇലകളില്‍ നിന്ന് വേര്‍പെട്ടു പോയ പച്ചയെ
പൂവാണ് ചേര്‍ത്ത് വച്ചത്
മുന്തിരി യില്‍ നിന്നടര്‍ന്നു പോയ  മധുരത്തെ
ചുണ്ടുകളും  .
വിളറി പ്പോയ   മേഘങ്ങളെ
മോഹങ്ങളുടെ  മുയല്‍ക്കുഞ്ഞുങ്ങളും
കുളിര്‍ന്നു വിറയ്കുന്ന സന്ധ്യയെ
ആകാശ ത്തിന്‍  പുതപ്പും.
ചേര്‍ത്തു പിടിക്കുന്നു .
                                             എന്നിട്ടും വീടുകളുടെ അങ്കണ ങ്ങളില്‍  നിന്ന്
                                                കുട്ടികളെ  മാത്രം
                                                    കാണാതാകുന്നു.

Sunday, October 24, 2010

.അലഞ്ഞു തിരിയുന്നോന്....

അനന്തപുരി
കരീംസിനു മുന്നില്‍ തപിച്ചു നില്‍കെ
പൊട്ടിക്കിളിര്‍ക്കുന്നു
തൊട്ടുമുന്നില്‍ കവി .
പ്രിയതെ..കവിതയെങ്ങനെ
കണ്ണീരായ് പിടയുന്നുണ്ടിപ്പോഴും
ങാ ...ഞരമ്പില്‍ തീയായ് മാറുമ്പോള്‍
നിനക്കും വീശി പ്പടരാനായിടും.
എങ്കില്‍ ..കാശു താ
ക്ഷമിക്കാന്‍ നേരമില്ലിനി .
ചില്ലറ നല്‍കുന്നു .പോകും മുന്‍പൊന്നു
ചോദിച്ചേക്കാം ..അയ്യപ്പേട്ടാ..
ഓര്‍കുവാനെന്തെങ്കിലും..
സഞ്ചിയില്‍ നിന്നെടുക്കുന്നു
മൂന്നു പുസ്തകം .മൂന്നും
ആഫ്രിക്ക തന്‍ കവിത ക്കലാപങ്ങള്‍
പോകും മുന്‍പൊന്നും കൂടി
വാക്കുകള്‍ മുറിയുന്നു -
എന്‍ പെങ്ങള്‍ ലക്ഷ്മിക്കുട്ടി
നിന്നമ്മയോ ...സരസ്വതി
നാം തമ്മില്‍ ബന്ധമിങ്ങനെ
നീയെന്‍ ഭാഗിനേയി
ആയ്ക്കോട്ടെ ..കാണാം വീണ്ടും
വെയില്‍ നിലയ്ക്കുന്നു ചുറ്റും .
പക്ഷെ ..മുന്നില്‍ ചിരി മുഴക്കവും
കവിത്യ്ക്കിടി മുഴക്കവും വീണ്ടും
കേള്‍കുവാനാകില്ലിനി
അവനെ തിരികെ ത്തരാതെയാ
'പോക്കറ്റടിക്കാരന്‍ 'പോയീ ദൂരെ

Friday, October 22, 2010

പെണ്‍ വീട്

കുളിച്ചു കുറിയിട്ട്
ചന്ദന ചേലയണിഞ്ഞു
കിഴക്കോട്ടു നോക്കി
ഒരു പെണ്‍ വീട് .
ചുടല ഭസ്മം പോലെ
കനലടുപ്പില്‍ ചാരം.
നിറം മാഞ്ഞ പാത്രത്തിന്‍റെ
ഇരുണ്ട മൂലയില്‍
അവളെ കാണാതെ വരണ്ട ഒരില .
ഉടുത്തൊരുക്കിചിതയില്‍ നട്ടുപോകുമെന്നു
വീട്ടു മുറ്റത്തെ സൂര്യന്‍
ഏതു മഴയിലും കെട്ടുകുതിരില്ലെന്ന
വാശി യോടെ പെണ്‍ വീട്
അടവച്ച് വിരിയിക്കുന്നു
അസ്ഥി വാരത്തില്‍
ഒരാള്‍ ക്കൂട്ടത്തിന്‍ ആരവം .

കരുതല്‍

നിനക്കായി ഞാന്‍ കരുതുന്നു
ചിതറുന്ന ചിരിയുടെ ചില്ല് .
എന്നും പൂക്കുന്ന കാട്
വരാമെന്ന് കൈവീശിപ്പോയ മഴ
മയില്‍ പ്പീലി യുടെ കുഞ്ഞുങ്ങള്‍
രാപ്പാടിയുടെ ഗീതകം
തിരകളുടെ മഞ്ചല്‍
നിലാവിന്‍റെ കണ്ണ്
സ്നേഹത്തിന്‍റെ വെട്ടം
കിനാവിന്‍റെ വേനല്‍ ....പിന്നെ
കവിതയുടെ ....കിലുക്കം .

Tuesday, October 19, 2010

കാഴ്ച

വഴിയരികില്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയില്‍
തനിച്ചിരിക്കുന്ന
പെണ്ണിനെപ്പോലെ
ഒക്ടോബറിലെ രാത്രി .

ചാവു ജീവിതം

എട്ടും പൊട്ടും തിരിയാത്തോള്‍ എന്ന് ...
മുള്ള് തിരിഞ്ഞും മറിഞ്ഞും വീണാലും -
കേടാകുന്ന ഇലയെന്നു ...
ബ്രഹ്മനും തടുക്കാനാവാത്ത
ഒരുമ്പെട്ട ഇറക്കമെന്നു...
ഇങ്ങനെയൊക്കെ കേട്ടു കേട്ടാവും
'അതൊരു 'ചാവു ജീവിതമായത് .

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...