Thursday, March 3, 2011

പാവത്തം

ചെത്തിതേക്കാത്ത  വീട് പോലെ അമ്മ .
ഉള്ളലിവുകാട്ടി വെയിലത്രയും 
മുറ്റത്തു ചിക്കി ഉണക്കി .
കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന
നെന്മണി യെ 
ഇടം കയ്യിലും വലം കയ്യിലും കിടത്തി ഉറക്കി .
 പിഞ്ഞിത്തുടങ്ങിയ കള്ളി മുണ്ടില്‍ 
കൈ തുടച്ചോടുന്ന കുഞ്ഞി ക്കാറ്റിനെ
മാവിന്‍ ചില്ലയില്‍ ഊഞ്ഞാലാട്ടി .
അമ്മ ഹജ്ജിനു പോകണമെന്ന് പറഞ്ഞപ്പോഴാണ് 
നിലവിളക്കും മെതിയടിയും 
വീട്ടിനുള്ളില്‍ നിന്നിറങ്ങി പ്പോയത് 
തട്ടമിട്ടു പെരുന്നാള്‍ പ്പിറ പോയപ്പോള്‍ അമ്മ പറഞ്ഞു 
ഇനി എനിക്കൊന്നു കുമ്പസാരിക്കണം 
അങ്ങനെ 
ഒരു മത രഹിത ജീവിതം  പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും  ഒരു മുഖമുണ്ട്. 
  

11 comments:

drkaladharantp said...

ചമയങ്ങളില്ലാത്ത്ത അമ്മ എന്നെ വല്ലാതെ ക്ഷണിക്കുന്നു.
നെന്മണിയുടെ ഒപ്പം വളര്‍ന്നത്‌ കൊണ്ടാകും
പിഞ്ചി തുടങ്ങിയ ജീവിതത്തിലും സ്നേഹം അനുഭവിക്കുന്ന കാറ്റും എന്നോടൊപ്പം പ്ലാവിലയുമായി പഴംകഞ്ഞി കുടിക്കാന്‍ വന്നിട്ടുണ്ട്

അമ്മയുടെ മതം ആരാണ് അന്വേഷിച്ചത്
അവരെ പെറ്റ ഏതോ പാപിനി
എങ്കിലും അതും അമ്മയാണല്ലോ

ഈ കവിത ഞാന്‍ കാത്തിരുന്ന പോലെ..

തൂവലാൻ said...

നല്ല കവിത..നന്നായി എഴുതിയിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി,ചായംപൂശാത്ത ആ അമ്മമുഖവും ചന്തമുള്ളൊരു മനസ്സും

പദസ്വനം said...

"ഒരു മത രഹിത ജീവിതം പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും ഒരു മുഖമുണ്ട്."

ഈ അമ്മ മുഖം . കവിമനസ്സ് രണ്ടും എനിക്കിഷ്ടായി

girishvarma balussery... said...

വളരെ നല്ല കവിത. അമ്മ എന്നും നിറകുടം തന്നെ.
അമ്മ ഒന്നേയുള്ളൂ. സര്‍വതിലും നിറയുന്നത്....
ആശംസകള്‍ .

Raees hidaya said...

സത്യം,എനിക്കൊന്നും മനസ്സിലായില്ല.

reena said...

കവിതയിലെല്ലാം എനിക്ക് മനസ്സിലാകാത്ത ഒരു ഭാവം ..........
ചെത്തി തേക്കാത്ത വീടിനും മതസഹിഷ്ണുത പുലര്‍ത്തുന്ന
സ്നേഹമയിയായ ഒരമ്മക്കും തമ്മില്‍ എന്ത്
ഉപമയാണ് ടീച്ചര്‍ കാണുന്നത് ? എത്ര ചിന്തിച്ചിട്ടും വ്യക്തമാവുന്നില്ല...........

ബിന്ദു .വി എസ് said...

കവിത അങ്ങനെയാണ് റീന... ഒന്നും എളുപ്പത്തില്‍ പറഞ്ഞു തരില്ല .ചിന്തയുടെ ഇടങ്ങള്‍ അന്വേഷിച്ചു അത് ഭ്രാന്തമായി യാത്ര തുടരും...സ്വന്തം അനുഭവങ്ങളെ ചേര്‍ത്ത് വയ്ക്കും.

ഓരോ വായനയും പുതിയ ഒന്നിലേക്ക്..കവിതകള്‍ വായിച്ചു കൂട്ടുന്ന ഒരാളെന്ന നിലയില്‍ എന്‍റെ അനുഭവം അതാണ്‌.. മുഖം മിനുക്കി നില്‍ക്കുന്ന പുതിയ കാലം മാനവീയതയെ ബലി കഴിക്കുന്നു ..നാട്യങ്ങളില്ല അമ്മയ്ക്ക് .ചെത്തി തേക്കാത്ത വീട് ആ അമ്മയുടെ പ്രതിരൂപം .എല്ലാറ്റിനെയും ഒരു മനസ്സോടെ സ്വീകരിക്കാന്‍ കള്ളമില്ലാത്ത വീടിനു കഴിയും ..അമ്മയ്ക്കും...ഇനി റീന വായിച്ചു മുന്നേറു.കവിതകള്‍ .. വായിക്കണം വ്യാഖ്യാനിക്കണം . ഈ കവിത വായിച്ചു അഭിപ്രായം നല്‍കിയതിനു ഏറെ നന്ദി

ബിന്ദു .വി എസ് said...

കടല്‍ സന്ധ്യകളെ കവിത കൊണ്ട് നിറയ്ക്കുന്ന പ്രിയ കലാധരന്‍ മാഷ്‌ .. ബ്ലോഗ്‌ സുഹൃത്തുക്കളായ തൂവലാന്‍ ,ആറങ്ങോട്ടുകര മുഹമ്മദ്‌ ,പദസ്വനം ,ഗിരിഷ് വര്‍മ്മ ബാലുശ്ശേരി റാ ഊസ്‌.റീന ..എന്‍റെ കവിതയെ സൂക്ഷ്മമായ വായനക്ക് വിധേയമാക്കിയതിനു വളരെ നന്ദി .തുടര്‍ന്നും സഹകരണം നല്‍കുമല്ലോ .

വര്‍ഷിണി* വിനോദിനി said...

നല്ല ആശയം...നല്ല വരികള്‍, വളരെ ഇഷ്ടായി....അഭിനന്ദനങ്ങള്‍.

Satheesan OP said...

നന്നായി എഴുതി ...ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...