Tuesday, September 28, 2010

എന്‍ഡ്...സള്‍ഫാന്‍

അടച്ചിട്ട പരീക്ഷണ ശാലകള്‍ പോലെ കുട്ടികള്‍
കൊക്കില്‍ നിന്നും ഒരു കുടം മരണം കുടയുന്ന ലോഹപ്പക്ഷി ..
വസന്തത്തിലും കരിഞ്ഞുപിറക്കുന്ന കുഞ്ഞു പൂവ്
വിണ്ട നിലങ്ങളായനാവുകളില്‍
മുളച്ചു പൊന്തുന്ന രാസക്കൂണുകള്‍
ഇഴകാലുകള്‍ പിരിച്ചു
ഇരുട്ട് പാത്തികളില്‍വീണു
കുറെ ജന്മങ്ങള്‍ ....
കൂരക്കീഴില്‍
തര്‍ക്കവും തീര്‍പ്പുമില്ലാതെ
കുലച്ചാര്‍ക്കുന്ന
കറുത്ത വാവുകള്‍ക്കരികെ
ആരോ ഒരു ബോര്‍ഡ് നാട്ടുന്നു
എന്‍ഡ് ....സള്‍ഫാന്‍ .

Thursday, September 23, 2010

എ .ബോയ്‌ .......

നെഞ്ചോടടുക്കി പ്പിടിക്കുന്തോറും
കുതറി ച്ചാടി പ്പോയി ഒരു വാക്ക് ..
കോണ്‍ സെന്‍ ട്രേഷന്‍ ക്യാമ്പ്‌
ഹോളോകോസ്റ്റ് കവിത ....
ഗില്ലറ്റിന്‍ ...ഗ്യാസ് ചേംബര്‍ ..
എല്ലാമിന്നലെ കാഴ്ച്ചയുടെ തലയറുത്തു.
മുള്ളുവേലികള്‍
അപ്പുറവും ഇപ്പുറവും ഇടവേളകളില്‍
പൂത്ത ഇളം പൂവുകള്‍ ...
വരകളുള്ള പൈജാമയിട്ട ജൂതക്കുട്ടിയും
നാസി കമാണ്ടരുടെഅരുമ മകനും .
അവര്‍ ഒന്നിച്ചു കളിച്ചു...
പിരിയാനാകാതെ കരഞ്ഞു
ഒടുവില്‍
ആരുമറിയാത്ത സൌഹൃദത്തിന്‍ കൈകോര്‍ത്ത്
ഗ്യാസ് ചേംബറില്‍ ..ഒന്നിച്ച്...
നനഞ്ഞ സാന്‍ഡ് ....വിച്ച് പോലെ അവര്‍..
അമ്മമാരുടെ നിലവിളി പേടിച്ച്
തലകള്‍ കാതുപൊത്തി.
കുതറിചാടിപ്പോയ വാക്കാണ്‌ ശിക്ഷ...
ഇനി ചരിത്രത്തിന്‍റെഎല്ലാ പേജും തിരയണം
(എ ബോയ്‌ വിത്ത് സ്ട്രൈപട് പൈജാമ ...എന്ന സിനിമ)

Friday, September 17, 2010

ഫോസിലുകള്‍

നടുമുറിയില്‍ അരിമുല്ലയാവാനും
മുറ്റത്തെ ചെമ്പരത്തിയാവാനും
നാട്ടു വഴിയിലെ തെച്ചിയാവാനും
കഴിയുന്നോളെ ആരാണ്
നീട്ടിയ ഇലക്കുമ്പിളില്‍
തുളസിയായി കുടഞ്ഞിട്ടത് .....
ഇത്തിരി തീര്‍ഥ ത്തില്‍ തൊട്ടു
ചെവിക്കുടയില്‍ തിരുകി വച്ചത്....
എണ്ണത്തിളപ്പില്‍ കൈതോന്നിയായും
ചിരി നിറത്തില്‍ തുമ്പയായും
കലിക്കാലത്തില്‍ കാക്കപ്പൂവായും
ചിലപ്പോള്‍ ദീന പ്പൂവായും
മാറുന്നോ ളെ......
ആരാണ്
അത്തമായി വരച്ചത് ....
മലര്‍ന്നാലും കമിഴ്ന്നാലും മണംചോരുമെന്നു
കള്ളം പറഞ്ഞതാരാണ് ....
കയറ്റുമതിക്കാരന്‍ മതിപ്പ് വില പറയവേ...
തുലാസിന്‍ തട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ കൊത്തിക്കൊണ്ടു പോയ
പൂവിനു മുള്ള് മുളച്ചതും
നിലം പതുങ്ങിയതും ശേഷപത്രം .
തൊട്ടാവാടിക്കാടുകളുടെവിലാസം തേടിയോര്‍ക്ക്
ഏതോ അടുപ്പിന്‍റെ ശ വക്കുഴിയില്‍ നിന്നൊരു
കനലിന്‍ എല്ല് കിട്ടി.
ഫോസിലുകള്‍ ....ഒന്നു തന്നെ.

Thursday, September 16, 2010

ഇതിഹാസം

വലിയ ക്ലാസ് മുറിയിലെ ചെറിയ മൂലയിലിരുന്നു
കുട്ടി വിളിച്ചു പറഞ്ഞു....
....ചെടി കരഞ്ഞാല്‍....നമ്മളും കരയും.
അത് ടീച്ചര്‍ കേട്ടില്ല.
ഇല മേഞ്ഞു വീടൊരുക്കുന്നകൂട്ടുകാര്‍ കേട്ടില്ല .
കുട്ടി പുറത്തേക് നോക്കി .
വിതുമ്പുന്ന ചെടിക്ക്ചുറ്റും
വിഷമത്തോടെ
ശ ലഭങ്ങള്‍
മിണ്ടാ ,,,,കാറ്റ്
പെയ്യാമേഘം.
അവള്‍ ഓടി പുറത്തിറങ്ങി
ചെടിയെ ഉമ്മ വച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രെ.......രാമായണ മായത്

പൂക്കളുടെ യുദ്ധം

മുറിഞ്ഞു ചോരയോഴുകും വരെ
അത് തുടരാറുണ്ട് പോലും.
ഒരു കളിവാക്കിലാണ് ആദ്യം കോര്‍ക്കുക.
പിന്നെപ്പിന്നെ ....
അകവും പുറവും കാണും വിധം
ഓരോന്ന് വിളിച്ചു ചൊല്ലും.
മണ്ണിനെ
വിതയെ
വിളയെ
നട്ടുപോയവരെ ....
ഉച്ചവെയില്‍ ഉച്ചിക്കുടുമ കെട്ടുമ്പോള്‍
വേര്‍ത്ത് കുതിര്‍ന്നു പതംവരും
വെയില്‍ പടിഞ്ഞാറു പന്തലിട്ടാല്‍
ചിരിയും കരച്ചിലും ഒന്നിച്ചു തന്നെ .
പിറ്റേന്ന്
കത്രിക പോലെ രണ്ടു വിരലുകള്‍
മുറിച്ചെടുത്ത്
മുടിക്കാട്ടില്‍ കളഞ്ഞാലോ....
ഇപ്പോള്‍ യുദ്ധ ത്തിന്‍ അവസാനമായി .
ഇതളുകള്‍ തറയില്‍ ഊര്‍ന്നു
കൈകാലിട്ടടിക്കുന്നു.
ഉണങ്ങിയ തണ്ടില്‍ ....
കൊടും വേനലിന്‍റെ വാറണ്ട് .

Saturday, September 11, 2010

സംക്രമണം ഭാഗം മൂന്ന്

എന്‍റെ ഉടയവനെ....ഇവളുടെ പരുഷ മൊഴികളാല്‍ മുറിയ്കപ്പെട്ടു
....ഉത്തരീയത്താല്‍ കണ്ണ് പൊത്തി നീ മടങ്ങിയതോര്‍കുന്നു
അപ്പോള്‍ കുന്തിരിക്കത്തില്‍ഞാന്‍ മരണം വാസനിച്ചു.
മലരും പാനീയവും തുളസിയിലകളും
നിന്‍റെ കോപത്തോടൊപ്പംഎനിക്ക് ചുറ്റും ചിതറി മലര്‍ന്നു.
അയോധ്യയിലെ വധു ക്കള്‍ അതാണ്‌ അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ളത് .
പുലര്‍കാലങ്ങളില്‍
മഞ്ഞിന്‍റെകനത്തിലൂടെ നീയെന്നെ നോക്കി കൊതിക്കുമ്പോള്‍
നിന്‍റെ അടിമ ജനങ്ങള്‍ അസൂയയുടെ വാളാല്‍
എന്‍റെ ശിരസ് പിളര്‍ന്നു കൊണ്ടേയിരിന്നു ..............
.......................................................................................................................
സീത മണ്ണിലേക്ക് വീണു
പുല്‍നാമ്പുകള്‍ അവളെ താങ്ങി
മുന്നില്‍ പുലരിയുടെ നിഴലനക്കം
ഉദയാസ്തമയങ്ങള്‍ ഉരുകിയൊലിച്ച കണ്ണുകളില്‍
കടും പ്രണയത്തിന്‍റെ ഇളകിയാട്ടം
മണ്ണില്‍ നിന്ന് സംഭ്രമങ്ങളില്ലാതെ അവള്‍ ഉയര്‍ന്നു നിന്നു
രാമ ബാണമേറ്റ് ഉടഞ്ഞുപോയ നെഞ്ചിലേക്ക് അവളുടെ കൈകള്‍ നീണ്ടു .
ഒന്നിച്ചു .................ഒന്നിച്ചു എന്ന് ഉച്ചരിച്ചു
അമ്മഭൂമി അത് നോക്കിനിന്നു
ആത്മ സമര്‍പ്പണങ്ങളുടെ അരുവി അയോധ്യയില്‍ ഉറവ പൊട്ടി

സംക്രമണം ....ഭാഗം രണ്ട്‌

ലങ്കയിലെ കിണറും കാശിത്തുമ്പയുംപുല്‍ച്ചാടിയും
അയോധ്യയിലെപ്പോലെപരിഷ്കരിക്കപ്പെട്ടതല്ല.
താപസരുടെ കണ്‍ വെട്ടങ്ങളാല്‍
കഴുത്തരിയപ്പെട്ട കന്യാദളങ്ങളുമില്ലവിടെ.
എല്ലാ പെണ്ണും ത്രികാല ജ്ഞാനിയാണെന്ന്
മറന്നുപോയ വയസ്സന്‍ രാജാവുമില്ലവിടെ.
ഓമന ബാല്യത്താല്‍ ...അരമന കൈയ്യാളുന്ന
അരുമ സന്താനവുമായിരുന്നില്ല നീ
തീയില്‍ വെന്ത മാംസത്തിലൂടെ
അറക്കവാള്‍പോലെ നിന്‍റെ പല്ലുകള്‍ ....മുഖത്ത്
മറ്റവയവങ്ങള്‍ സന്ധിക്കാത്തസൂര്യനെ
നീ തടവിലിട്ടു.
ആശങ്കാകുലമായനിന്‍റെ ബാല്യത്തില്‍ നിന്ന്
യൌവനത്തിന്‍ ജൈവ സംസ്കൃതി കള്‍ പിന്മാറി .

സംക്രമണം

യാഗ ശാലയിലെ കനത്ത ഇരുട്ടിലൂടെ
അവള്‍ പാഞ്ഞു നടന്നു
പൊതിഞ്ഞു നില്‍കുന്ന പുകയിലും
അവള്‍ക് വഴി തെറ്റിയില്ല.
പുറത്തെ ഏകാന്തതയിലേക് കമിഴ്ന്നു വീണ
വൈദേഹി വേദനയോടെ നിലവിളിച്ചു.
അല്ലയോ രാവണാ ...
ഇപ്പോള്‍ ഞാന്‍ ...
ശയ്യാവലംബിയായഒരു രോഗിയെപ്പോലെ
എകയും നിസ്സഹായയും അപമാനിതയുമാണ്.
എല്ലാം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു
ഇറങ്ങിപ്പോകാനുള്ള കല്‍പ്പന
മുഖം നോക്കാതെ നല്‍കി രാജാവും.
സീതാച്ചരിത്രം ശേഷം കുറിക്കാനുള്ള
മുനികുമാരന്മാര്‍
ഇവിടെ എവിടെയോ ഉണ്ട്.
കൊടും നോവിന്‍റെവരള്‍ച്ചയില്‍ നിന്ന്
നീ എന്നെ വീണ്ടെടുക്കുമ്പോള്‍
ആകാശ ങ്ങള്‍ തുടുക്കും
അമാവാസികളില്ലാതെയാവും
അല്ലയോ രാവണാ
അന്തപ്പുരത്തിലെ കെട്ടുവിളക്കുകളില്‍
തിരികെടാരാവുകളെ പകലാക്കി
നിന്‍റെപെണ്ണുങ്ങള്‍ കാവലിരിക്കുന്നു
രാമബാണം ഏറ്റുപിളര്‍ന്ന നിന്‍ മാറിലാകട്ടെ
എന്‍റെരൂപവും.
തളിര്‍ വള്ളി പോലെ കരങ്ങളും
ഇളം ചുണ്ടുകളും
ഇടതിങ്ങിയ മുലകളും
വനനാഭിയില്‍ ഇറ്റുവീണ മഴത്തുള്ളിയും
എല്ലാം അതുപോലെ.

Wednesday, September 8, 2010

ദയാവധം

പുഴ മരിച്ചു വീണിടത്താണ്
മരം കിളിര്‍ ത്തുയര്‍ന്നത്‌.
കൂര്‍പ്പിച്ച നഖങ്ങളുമായിഇളം വേരുകള്‍ ...
ചോരച്ച കണ്ണുകള്‍
കോമ്പല്ലുകള്‍.;...
നെറുകയില്‍ തീ പ്പൊട്ടും.
കിളികള്‍ ഭയന്നൊഴിഞ്ഞു
ശിഖരങ്ങളില്‍ രാത്രി കൂട് കെട്ടി.
......ഈ ജന്മം എന്‍റെകുറ്റമല്ല,
മരം കരഞ്ഞു.
ദയാവധത്തിനു കേണു.
ഒട്ടും ദയവില്ലാതെ വെയില്‍
അതിന്മേല്‍ തറഞ്ഞു നിന്നു
ശവമെടുക്കാന്‍ വന്നവര്‍ കണ്ടു
വെട്ടിമുറിച്ച അതിന്‍റെഹൃദയത്തിലൂടെ
ഒരു പുഴ താഴേയ്ക്ക് ഒഴുകി നിറയുന്നു,
നിലാവിന്‍റെ പാട്ടുപോലെ.

Sunday, September 5, 2010

സര്‍ട്ടിഫിക്കറ്റ്

ശരീരം ഒരു കലയാണ്‌
കലാപവും.
അത് കിടക്കകളെ എടുത്തു നടക്കും
മുടന്ത് മാറ്റും
അന്ധന് കാഴ്ച നല്‍കും.
വെയില്‍ മൂക്കുന്ന ലഹളയായി
മരക്കൊമ്പുകളില്‍ തടഞ്ഞിരിക്കും
ശര മുഴക്കത്തില്‍
ആകാശം പിളരുംവരെ അതിനു
പ്രത്യയശാസ്ത്രം ഇല്ല.
മൈനുകള്‍ വിതറിയ ഭൂമി
കുട്ടികളെ ഭയക്കും പോലെ അത്
ആഗ്രഹങ്ങള്‍ക്ക് അംഗ ത്വം നല്‍കുന്നു
എന്നാലും
ഞാനിഷ്ടപ്പെടുന്നു അതിന്റെ
ടെറാകോട്ടാ ശൈലി ....
.....ഉടഞ്ഞാലുംഅതിലൊരു
കടല്‍ കലമ്പും .

സന്ദേഹം

താത്രിക്കുട്ടിയുടെ അപ്രകാശിത രാത്രികളെ കുറിച്ച് എനിക്ക്
ശാ രദക്കുട്ടിയോടു വഴക്കിടാന്‍ വയ്യ.
മാധവിക്കുട്ടിയുടെ ഒടുവിലെ കവിതകളില്‍
പ്രണയ ചന്ദനം മണക്കാനും.
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ....എം.ടി ...മുന്നിലെ പുഴയായി .
പിന്നെ...
നാലുകെട്ടിനോട് കെ .ഇ .എന്‍ ഭാഷയില്‍ ഏറ്റുമുട്ടി ..
എങ്കിലും..സന്ദേഹം...
ഉജ്ജയിനിയില്‍ ചാവേറുകള്‍
ഉന്മാദ ങ്ങളെ ചുമക്കുന്നുണ്ടാവുമോ.....

അതിഥി

ഇന്നലെ
ഒരു വെളുത്തപ്രാവ്
നഗരമധ്യത്തില്‍ പറന്നിറങ്ങി .
അവളുടെ കഴുത്തിലെ
....കത്തി പാഞ്ഞ അടയാളം കണ്ടു
ഒരാള്‍ പറഞ്ഞു
മാലാഖമാരുടെ പ്രാവ്
...ചൂളിയ നോട്ടവും
നാണം വച്ച നടത്തയും
കൂര്‍ത്ത ശ്രദ്ധയും ...
ലോകം അവള്‍ക്കു ചുറ്റും കുറുകി നിന്നു
പറന്നുയരാന്‍ തുടങ്ങിയപ്പോള്‍
അറിഞ്ഞു... ആരോ അവളുടെ കാലില്‍
ചെരുപ്പ ണിയിച്ചിരിക്കുന്നു....

Wednesday, September 1, 2010

അസംഘടിത

മിനുമിനുങ്ങനെ
ഉരുണ്ടുരുണ്ട്‌
ചോറ് മണമുള്ള ഒരരിമണി .....
ഉറുമ്പ്‌ അതിനുനേരെ ആര്‍ത്തിയോടെ നിറഞ്ഞു നീങ്ങി
ഉള്ളുലച്ചു ഒരു കാറ്റും പാഞ്ഞെത്തി
അരി മണി യിലെ നീലിച്ച ഞരമ്പുകള്‍ പിടച്ചു
വെന്തു കലങ്ങാനുള്ള കണ്ണില്‍
ജീവന്‍റെ വിശ പ്പ് ഓളം വെട്ടി
മിണ്ടാതിരുന്ന ഹൃദയ സൂചി
ആവിപ്പുകയില്‍ കറങ്ങിയോടി
ഞാന്‍...എന്നെ തിളച്ചു തുടങ്ങിയോ
അതോ തിന്നുതുടങ്ങിയോ ..
അരി മണിയെ ഉള്ളംകൈയ്യില്‍ കോരിയെടുത്ത്
കാറ്റ് പാഞ്ഞു
പാടത്ത് മഴക്കൂടുകള്‍...
അരി മണി നിലത്ത്ഒളിച്ചു
കാറ്റ് ചില്ലകള്‍ വിടര്‍ത്തി പറന്നു പോയി
ഉറുമ്പ്‌ മുന്നോട്ടു നീങ്ങി
അരി മണി എവിടെ
ഒരുപക്ഷേ ആ വലിയ ഇലയുടെ അടിയില്‍ .....
കാറ്റും ഇലയും വാ പൊത്തി ചിരിച്ചു.
അമ്മയെ കെട്ടിപ്പുണര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ അടുക്കള മണത്തു
കരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല്‍ നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്‌എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...