Saturday, December 31, 2011

പുലരി

നമ്മുടെ
പുരാതന  വഴിയില്‍ ഇതാ അതേ നക്ഷത്രം ...
അതിന്‍റെ  പിന്തിരിയാത്ത വെളിച്ചം .......
 നിന്‍റെ കണ്ണുകളില്‍ എന്നെ ചേര്‍ത്തു വച്ച്
പുലരിയിലേക്ക് .......
നിന്‍റെ ഹൃദയത്തില്‍ എന്നെ ചുവപ്പിച്ച്
സന്ധ്യകളിലേക്ക് ...........
നിന്‍റെ വാക്കുകളില്‍ എന്നെ ചുംബിച്ച്
രാത്രികളിലേക്ക് ..........

നിന്റെ സ്പര്‍ശങ്ങളില്‍ എന്നെ തുടുപ്പിച്ച്
തീരങ്ങളിലേക്ക് .........
ഒരേ പുലരികള്‍
സന്ധ്യകള്‍
രാത്രികള്‍ 
എനിക്കും നിനക്കുമിടയില്‍
കടല്‍ വരച്ചിട്ട ചിത്രമാകാന്‍ ........
കാലം
ദൂരങ്ങളില്ലാതെ എത്തുമ്പോള്‍
പ്രിയനേ .....
കോര്‍ത്തു പിടിച്ച നമ്മുടെ കൈകള്‍ക്കുള്ളില്‍
പ്രണയത്തിന്‍റെ ഒരു പൂവ് സമ്മാനിച്ച്‌  അതു മടങ്ങും ..
അതു പ്രാണനില്‍  വാസനിക്കേ ...
നമുക്ക്‌  ജനന മരണങ്ങളില്ല...... ......പിന്നെ .......
മഴ ചെറുതായി പറയും പോലെ...
നീയാണെന്‍ പുതു വര്‍ഷം .

 സ്വപ്നായനങ്ങളുടെ കാനനം.

 

Thursday, December 29, 2011

വിരുന്ന്
ഞങ്ങള്‍ അഞ്ചു പേരായിരുന്നു .
അയ്യായിരം പേര്‍ക്കാണ് വിരുന്നെന്ന് അവരുടെ അടഞ്ഞ വാക്കുകള്‍ ....
നുറുക്കിയും ഉണക്കിയും നനച്ചു കുതിര്‍ത്തും
അവര്‍ ഞങ്ങളോടു  നീതി കാട്ടാന്‍ തുടങ്ങി
നിലവിളികളുടെ പേടകങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു
കണ്ണീര്‍ ഗ്രന്ഥികളുടെ   വഴി  പിണക്കി  മുറ്റം കടത്തി
മാംസം ഞൊറി ഞ്ഞിട്ട തിരശ്ശീല യായി ആടി ക്കളിച്ചു
കണ്ണുകളുടെ വൃക്ഷങ്ങളില്‍  നിന്ന് ഞങ്ങളുടെ--------
 കാഴ്ച്ചയുടെ അവസാനത്തെ   ഇലയും പൊഴിച്ചു കളഞ്ഞു
നീട്ടിപ്പിടിച്ച വിളക്കുകളില്‍ ഹൃദയം  കത്തിച്ചു   വച്ചു
മെഴുകു വാര്‍പ്പുകളില്‍ കാലുകള്‍ അനങ്ങാതെ കിടന്നു
തലച്ചോറുകളുടെ  വിള നിലങ്ങളില്‍ അവര്‍
രാസ ധൂപങ്ങളുടെ ചാറ കള്‍ തുറന്നു വച്ചു.
തൊലി തുളച്ചു കടന്നു കയറിയ തണുപ്പെന്നോര്‍ത്ത്
 വര്‍ഷാന്ത മായെന്നു ഞങ്ങളുടെ   വിരലുകള്‍ ചുവരിലെഴുതിയതിനെ
അവര്‍
വിശുദ്ധരുടെ  വരവെന്ന്  ഞങ്ങളുടെ  തന്നെ നാവാല്‍  തിരുത്തി .
പിന്നെ .
ചില്ല് പാത്രങ്ങളിലെ പൂക്കളില്‍  തിളച്ചു തണുത്തു  കിടക്കുമ്പോള്‍
ഞങ്ങള്‍ അയ്യായിര മായി വളര്‍ന്നതിനെ ക്കുറിച്ച് ആരും സംശയിച്ചില്ല.
കാരണം
ജന ക്കൂട്ട ത്തിന്‍ മാറിയ വിശ പ്പാണ് ചിന്താ വിഷയമായത്
അന്നു മുതല്‍ ഇപ്പോള്‍ വരെയും .........

Thursday, December 22, 2011

കൈ സഞ്ചികള്‍



കൈസഞ്ചികള്‍ കലപില കൂട്ടിയാണ് ബസിനെ പേടിപ്പിച്ചത്‌. 

നിരങ്ങി നിന്ന ബസ്സിലേക്ക് പരസ്പരം കൈ കൊടുത്ത് അവര്‍ കേറി .

ഇരിപ്പിടം ഇല്ലാതെ തമ്മില്‍ മുട്ടി  കലഹിച്ചു

തക്കാളിയുടെ കവിളില്‍ മുളക് നഖം കോറി

മീന്‍ മണം മൂത്ത് മൂത്ത് വെള്ളരി കമിഴ്ന്നു കിടന്നു ..
.
വേണ്ടാത്ത മുള്ളുളള വാക്കുകള്‍ കയ്ചിറക്കി.

പാവല്‍ മധുര മത്തനെ അസൂയിച്ചു .

ഇടം വലം നോക്കി കണ്ണിറുക്കി നിറം കെട്ട ചുണ്ടിലൂടെ 

തെക്കേ വള്ളിയിലെ കോവല്‍ പൂക്കാത്ത കാരണം -

പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഒരു കൈ സഞ്ചി ക്കിറങ്ങാന്‍ നേരമായി .

മൂക്ക് പിഴിഞ്ഞും കണ്ണീര്‍ ഒളിപ്പിച്ചും

കാത്തിരിക്കുന്ന വീടുകളെ അവര്‍ 

ഓര്‍മ്മയുടെ ടിക്കറ്റായി കോന്തലയില്‍ കെട്ടിയിട്ടു 

പിടക്കുന്ന നെഞ്ചുകള്‍ക്ക് മേല്‍ ഇലകളുടെ മേല്‍ മുണ്ടിട്ട്

തിടുക്കത്തോടെ 

ചട്ടികളില്‍ പാകപ്പെടാന്‍ ഒന്നിച്ചു യാത്രയായി ...

ബസ്സിനുള്ളില്‍ ഒളിച്ചു കിടന്നു രക്ഷപ്പെട്ട ഒരു മധുര നാരങ്ങ 

റാകി നോക്കിയ പയ്യനൊപ്പം സ്ടോപ്പിറങ്ങി
പിന്നെ 

സ്ട്രായില്‍ അവളുടെ കലങ്ങിയ സങ്കടങ്ങള്‍ ......

നാവുകളില്‍ രുചിയാവുമ്പോഴും കൈ സഞ്ചികള്‍ 

നാളെയുടെ ബസ്സുകളില്‍  സീറ്റ് കിട്ടുമോ എന്നോര്‍ ത്തു സങ്കട പ്പെടുകയായിരുന്നു

Sunday, December 18, 2011

.പിറവി

പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. 
ഞാനോ .നിന്‍റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്‍ക്കുന്നു ..
സ്വപ്നങ്ങളില്‍ നീ  എന്നെ കാണാ തായാലോ 
പൂവുകളില്‍ തിരഞ്ഞും ഇലകളില്‍ വരച്ചും 
നീ എന്നെ മായ്ച്ചു കളഞ്ഞാലോ 
തുന്നാരന്‍ പക്ഷിക്കൂടുകളില്‍ നീയെന്നെ തടവിലിട്ടാലോ....
പിന്നെ 
തേടി നടന്നു  പേര്‍ വിളിച്ചു കരയുംപോഴേക്കും
ഞാന്‍ 
കാനന മുപേക്ഷിച്ചു  കൊട്ടാരത്തിലേക്ക് നടന്നാലോ ........
വേണ്ട വേണ്ട....ഞാന്‍ ഇതാ ഇവിടെയുണ്ട് 
നിന്‍റെ ഉറക്കത്തിന്‍ മടിയില്‍ .......
ഇപ്പോള്‍ കണ്‍  മിഴിച്ച  മയില്‍ പ്പീലി പോലെ.

..
 .... ...

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...