സ്നേഹലോഹം
നീലത്തിരകൾക്കുള്ളിൽ നിന്നും
നീലാകാശച്ചാട്ടുളിയാൽ
കഴുത്തു തുളഞ്ഞ
ഒരു വെള്ളിമീൻ മേഘം
കരയിലേക്കോടിക്കയറി.
കുടുകുടാ കണ്ണുച്ചുവന്ന്
ചെകിളപ്പൂ വിളറി
വാലറ്റത്താൽ
മരണക്കുഴി കുഴിച്ച്
ചലന മറ്റപ്പോൾ
മഴ വന്നൂരിയെടുത്തു
ആ
സ്നേഹലോഹത്തുണ്ടിനെ .
നാടകത്തിലെ സ്ഥാനം
അരങ്ങിന്റെ മധ്യത്ത്
തല കുനിച്ചിരിക്കണം
കള്ളിമുൾച്ചെടിയാകണം
മണലുപ്പു രുചിക്കണം
കണ്ണിലുരസും കാഴ്ചയെ
കണ്ടില്ലെന്നു വയ്ക്കണം
ഇതെന്തു ചെടിയാണെ-
ന്നാരാനും ചോദിച്ചാൽ
മൗനം കൊണ്ടു മുറിക്കണം
പിന്നെയും ചോദിച്ചാൽ
അരങ്ങൊഴിയണം.
അപ്പോൾ
കൈയടി കേൾക്കാം
മികച്ച നടി
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...