Wednesday, December 19, 2012

കല്ലിന്റിടുക്കിലെ ഞണ്ടേ

  1. കല്ലിന്റിടുക്കിലെ ഞണ്ടേ
    കല്യാണത്തിനു പോകണ്ടേ "?

    കൈ പിടിച്ചേതോ ചാത്തനന്തി -
    ച്ചാവേറായിന്നു, കണ്ടുവോ നീ ?
    കോലോത്തു കാഴ്ചക്കു പണ്ടമായി
    കോലവും കെട്ടിയിരിപ്പൂ താത്രി .

    ആനയ്ക്കെടുപ്പോളം പൊന്നു വേണം
    ആളുമമ്പാരിയും കൂടെവേണം
    ആയിരം കണ്ടങ്ങള്‍ വേറെ വേണം
    അച്ചാരം വച്ചല്ലോ കല്യാണം -

    ആ സ്വപ്ന രാശി യെ കാണാതെ
    അല്ലിന്റെയുള്ളിലെ സ്നേഹത്തെ
    പെണ്കൊടി തന്നെ വീണ്ടെടുത്തു
    ഇഷ്ടത്തെ യങ്ങനെ കണ്ടെടുത്തു.
    ജാതി മതത്തോടിരക്കാതെ
    അവരാ സ്നേഹ ത്തിര മുറിച്ചു .

    ഓര്‍ക്കുന്നോ ഞണ്ടേ നീയന്നത്തെ
    രാവും കലമ്പലും കൊള്ളി വയ്പ്പും
    നീയിറങ്ങുന്ന നേരത്തല്ലോ
    പേടിക്കുടലായി വന്നു താത്രി .

    രാവു പണി ഞ്ഞൊരു കാതല്‍ പോലെ
    ചെക്കനിങ്ങെപ്പുറം ചാളയിന്മേല്‍
    ചെന്ന് തല ചായ്ക്കാനൊട്ടൊരുങ്ങെ
    ഞെട്ടറ്റു മുന്നിലായ് ചെമ്പകപ്പൂ .

    നെഞ്ചു പിടച്ചവള്‍ കൈ പിടിച്ചു
    "ചാത്തനു കൂട്ടിനി ഞാന്‍ തന്നെ "
    മിന്നല്‍ മുഖത്തേക്കു വീണ പോലെ
    ഞെട്ടിയാ മണ്ണിന്‍റെ കൂട്ടുകാരന്‍

    മൈന ക്കിളിയുടെ കണ്ണില്‍ നോക്കി
    മെല്ലെ മൊഴിഞ്ഞാ മിടുക്കത്തി
    തീണ്ടലും ചൂണ്ടലുമില്ലാത്ത
    ലോകം പണിയുവാന്‍ നമ്മള്‍ പോരും.
    .
    കല്ലിന്റിടുക്കിലെ തള്ള ഞണ്ടേ കഥ
    കണ്ണ് നിറഞ്ഞന്നു കേട്ടുവോ നീ ?

    കല്ലിന്റിടുക്കിലെ ഞണ്ടേ യിന്നും
    കല്യാണം കൂടാന്‍ പോകുന്നോ ?

    മിന്നും നിലാവല പോലൊരുത്തി
    മിന്നിച്ച സ്നേഹ വെളിച്ചത്തില്‍
    അവരൊന്നിച്ച ക്കൂര മേയാനായ്
    ഇപ്പം പുറപ്പെടും തള്ള ഞണ്ടേ .
    .
    അയ്യോ നീയേറെ വൈകിയല്ലോ
    ചാത്തന ച്ചാവേറു തന്നെയായി.
    ജാതി മുഴത്തിന്‍ കയറിനുള്ളില്‍
    അവനതാ മരണമായ മാറുന്നു .

    അമ്പിളി കണ്ണീരൊതുക്കത്തില്‍
    പുത്തനാം താലി പണിയുന്നു
    താത്രിയെ യാചാര ക്കൂടിനുള്ളില്‍
    താഴിട്ടു കാലം പൂട്ടുന്നു .

    ഏണും മുഴയുമായ് ശില്‍പ്പി തന്ത്രം
    ഏറെ പ്പിഴവുറ്റ ജീവിതത്തില്‍
    കവി യന്നു പാടി പ്പതിപ്പിച്ചു
    പുത്തനാം ചരിതം, മുറിയാതെ .

    അക്കഥ പാടെ മറന്നിട്ടാ
    ജാതി ബോധത്തിന്‍ ചുടുകാട്ടില്‍
    അറുകൊല ചെയ്യാനൊരുങ്ങി നില്‍ക്കും
    മാനവനെന്താണോ നീതി ബോധം?

    കല്ലിന്റിടുക്കിലെ കള്ള ഞണ്ടേ ,യിനി
    ജാതിയില്‍ നീയെന്ത് ?ചൊല്ലാമോ ?



3 comments:

ajith said...

ഒരു വടക്കന്‍ വീരപ്പാട്ടിന്റെ ശീലും ശൈലിയുമുള്ള
മനോഹരരചന

(എന്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണീ വരികള്‍ എഴുതിയതെന്നറിയാന്‍ ആഗ്രഹമുണ്ട്)

Unknown said...

പ്രണയത്തിന്റെ ജാതി പ്രണയം തന്നെ
നന്നായി എഴുതി
ആശംസകള്‍

ബിന്ദു .വി എസ് said...

പ്രിയ അജിത്‌,ഗോപന്‍ സര്‍

നമ്മുടെ നാടന്‍ പാട്ടും പഴഞ്ചൊല്ലും ഉള്ളിലടക്കി വച്ചിരിക്കുന്ന ശ ക്തി അപാരമാണ് .അവ പുതിയ കാലത്തിനു എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ള ചിന്ത മാത്രമാണ് ഈ ശ്രമത്തിനു പിന്നില്‍ .നല്ല വാക്കുകള്‍ക്കു നന്ദി .ശ്രമം തുടരും

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...