Sunday, August 25, 2013

എന്‍റെ മുറ്റത്തെ പന്തലില്‍ നിന്നും
മുന്തിരി വള്ളിയുടെ നിഴലുകള്‍
അവളെത്തേടി പുറപ്പെട്ടത്‌
ഇതുപോലെ ഒരു തലേന്നായിരുന്നു .
കാറ്റും വെളിച്ചവും മടിച്ചു ചെല്ലുന്ന
അവളുടെ കുടുസ്സു മുറിയിലേക്ക്
പറന്നു പോകുമ്പോള്‍
അവ യാത്ര പറയാന്‍ പോലും മറന്നു
എന്നെ ഒളിച്ചു അവള്‍ക്കു കൈ മാറാന്‍ ,,,
"ഇപ്പോള്‍ വീഴും ഇപ്പോള്‍ വീഴും "
എന്ന് തേങ്ങിയ മുറിഞ്ഞ തുമ്പി ച്ചിറകും
കായലോളങ്ങളുടെ പാട്ടും
വയലറ്റ് നിറത്തിനടിയില്‍ സൂക്ഷിച്ചു
കാണാന്‍ പോകുന്നവള്‍ക്ക് മഗ്ദലന എന്നും
മറിയം എന്നും പേരുണ്ട് പോലും
അവളുടെ വരണ്ട കണ്ണുകളില്‍ നിന്നും
പച്ചമരുന്നുകള്‍ കിളിര്‍ക്കാറുണ്ട ത്രേ
അവളുടെ നിലവിളിയില്‍ നിന്നും
പുറത്ത് വരുന്ന പേടി ക്കുഞ്ഞുങ്ങള്‍
എന്‍റെ ദൈവമേ ,എന്‍റെ ദൈവമേ എന്ന്
പഴി പറഞ്ഞിരിക്കും പോലും
എന്തതിശയമേ എന്നുമുഴങ്ങുന്നവയോട്
മിണ്ടാതിരി ,മിണ്ടാതിരി എന്നുമുരളാന്‍
അംശവടിയുള്ള ഒരു താഴ്വര ക്കാറ്റ്
കാവലാണത്രേ എന്നും
മാലാഖമാര്‍ ഉടുപ്പൂരി മണക്കുംപോള്‍
തൊലിയുരിയുന്ന വേദനയില്‍
അവളില്‍ നിന്നൊരു തകര്‍പ്പന്‍ അലര്‍ച്ച യുണ്ട് .
ഇന്ന് രാവിലെ
കല്ലറയില്‍ നിന്ന് പിണങ്ങി വന്ന പോലെ
മുറ്റത്തെ മുന്തിരി വള്ളികള്‍ !
എന്‍റെ ചുണ്ടുകള്‍ക്കിടയില്‍
അവളുടെ തുടുത്ത സ്നേഹം തിരുകി
അവ വളഞ്ഞു പുളഞ്ഞു .
"അവളെ കണ്ടില്ല
എങ്കിലും
ചെല്ലുന്നവര്‍ക്കെല്ലാം
അവള്‍ കൊടുത്തയയ്ക്കാരുണ്ട്
ഒരു തുണ്ട് ഹൃദയം
പീഡകളുടെ ഒരായുസ്സ്"

മൂത്തു മുഴുത്തു കുലയ്കാന്‍
മുന്തിരി വള്ളികള്‍
പുര മുറ്റത്ത്
പേരറിയാത്ത ഒരു.
കാറ്റ് വിതച്ചിരിക്കുന്നു

[എന്‍റെ സൂര്യനെല്ലി പെണ്‍ കുട്ടിക്ക് ]

No comments:

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...